സ്വപ്നങ്ങൾ..












ഇതാ, അകലെ മേടകൾക്കപ്പുറം
കിളികൾ പാടും എന്റെയാകാശം..

മഴമേഘങ്ങളേ
നിങ്ങൾ,
ഗതിവേഗം മാറ്റുക….
അതിവേഗം പായുക...
പാലൊത്തിരി ബാക്കിയായ്...

പുസ്തകം വാങ്ങണം
അവനു പഠിക്കുവാൻ

ചിലവുകളതു പലവിധം..
വരവിന്നാണതിരുകൾ...

വഴികളേ..,
നിങ്ങളെൻ പാദുകങ്ങളെ
ചുമ്പിച്ചു കൊള്ളുക..

തീനാവുകളാലെന്നെ
രസിച്ചു കൊള്ളുക..

ഉണ്ടതി ദൂരമുണ്ടെനിക്കു നടക്കാൻ...
ഉള്ളുരുകി പോകിലും
കണ്ണീർ വീഴില്ലിനി...

ഇതാ ഈ വിരലുകൾക്കുള്ളിൽ
ഒരു നിശാഗന്ധി
പൂത്തതു കണ്ടുവോ..

എന്നിലെ, തീനാളങ്ങളെ കണ്ടുവോ...

ഇരുളേ നിനക്കുള്ളിലും വെളിച്ചമുണ്ടാകും...

നിന്നിലെ വെളിച്ചത്തെ
ഞാനിതാ
കടഞ്ഞു കുടഞ്ഞെടുക്കുന്നൂ..

ഒരു പുതിയ നാളെയുണ്ടാകും..
അവിടെയെൻ സ്വപ്നങ്ങൾ പുലരും..
അവിടെയെൻ സ്വപ്നങ്ങൾ പുലരും...






കുറിപ്പ്‌: ഭരണ സിരാകേന്ദ്രത്തിനു തൊട്ടു പിറകിൽ പതിനാറു കൊല്ലമായി ചായക്കച്ചവടത്തിലൂടെ ഉപജീവനം നടത്തുന്ന വിമലേച്ചിയുടെ ജീവിതം നിർവ്വചനങ്ങളിലൊതുങ്ങാത്ത സ്ത്രീ ശാക്തീകരണത്തിന്റെയും..ധീരമായ അതിജീവനത്തിന്റേയും കഥയാണ്‌.വിമലേച്ചിയുടെ ഒരു ദിവസം 'വിമൺ റിപ്പബ്ലിക്ക്‌' എന്ന പേരിൽ ഡോക്കു-ഫിക്ഷണായി..ചിത്രത്തിൽ നിന്നുള്ള കവിതയുടെ ഓഡിയോ രൂപം മുകളിൽ.

ചിത്രത്തിൽ: വിമലേച്ചി
ആലാപനം: കെ.ജി.സൂരജ്‌

നൃത്തം













ചുവന്ന അരളിപ്പൂക്കൾ
മനോഹരങ്ങളാകുന്നത്‌;
നിന്റെ അരക്കെട്ടാൽ അലങ്കരിക്കപ്പെടുമ്പോഴാണ്‌...


കടൽ നിറമാർന്ന
നിന്റെയുടയാട...

ഓരോ അണുവിലും...
ഒരുവന്റെ കരൾചുവപ്പ്‌

വിയർപ്പാൽ ഇണപിരിഞ്ഞ
രോമങ്ങളുടെ വന്യത

ചോരയുടെ ഉപ്പ്‌...

തണുത്തുറഞ്ഞ നിന്റെ സ്നേഹം..;
അതു കാത്തിരിക്കുന്ന
ഒരു കാട്ടുതീ....

പൊള്ളിയടരാം
വെന്തു നീറാം...

പറയൂ...
എന്നാണു നീ എന്നോടൊപ്പം നൃത്തം ചെയ്യുക?
ഒരു തീക്കാലമാകുക ?

മാങ്ങ

നടുമുറ്റത്തോ
വേലിത്തലപ്പിനരികിലോ
കൺവെട്ടത്തെവിടെയെങ്കിലും
എന്നെ നടണം..

നിന്റെ ബാൽക്കണി
സുഖകരമായൊരിടം..

മേഘങ്ങൾ
സ്വപ്നങ്ങൾ
കടല്‍ക്കാഴ്ചകൾ

അവിടേക്കു പടരാൻ
വർഷങ്ങൾ വേണ്ടി വന്നേക്കാം..

നടുന്നതിനു മുൻപ്
പതിവുപോലെന്നെ വിവസ്ത്രനാക്കണം..

കരിമറുകുപറ്റിയ കൈവിരലുകളാൽ
അടിമണ്ണിളക്കണം;
ആഴങ്ങളിലേക്കെന്റെ വേരുകൾ പായണ്ടേ?

നിന്റെയുപ്പാലെൻ ചുവടു നനയ്ക്കണം;
ചതിക്കാറ്റിലും കരുത്തോടെ നിൽക്കണ്ടേ?

ഇടവേളകളിൽ
വർത്തമാനം പറയുകയും..
ഇലഞ്ഞരമ്പുകളിൽ
നെറ്റിയോടിക്കുകയും വേണം..

ദന്തചൂർണ്ണം
തീർന്നു പോയെന്നോ ?
ഇലയിഷ്ടമുള്ളോളം
നുള്ളിയെടുത്തോളൂ..

ഉമിനീരിൽ ചുവപ്പു പടർന്നെങ്കിൽ, ഓർക്കണം..
തൈമാവുകളെ പിറന്നാൾ സമ്മാനമാക്കുന്ന ഓരോ കാമുകനും
വിരൽച്ചോരയാൽ ചുവടു നനയ്ക്കുന്നു..

കനികളിൽ ചോരയോട്ടം സ്വപ്നം കാണുന്നു..

ഒരു നാൾ കുഞ്ഞുങ്ങളതു രുചിക്കുമത്രേ..

പഴച്ചാറിലച്ഛനെ മണക്കുമത്രേ..!

നെറ്റി വിയർക്കുകയോ
ഉള്ളു വരളുകയോ വേണ്ട...

വായനക്കിടയിൽ
ഒരു കഷ്ണം മാങ്ങ തിന്നോളൂ..
മറുകഷ്ണം അയാൾക്കുമിരിക്കട്ടേ.

രുചിഭേദം ആരോപിക്കപ്പെട്ടാൽ,
മൃദുവായ് ചിരിക്കാം...

ഒരുവന്റെ ചോര
അപരൻ രുചിക്കട്ടേ…

ഹൃദയത്തിന്റെ പൽച്ചക്ക്രം













വീട്‌ പ്രതീക്ഷയാണ്‌;
എല്ലാ അലച്ചിലുകൾക്കുമൊടുവിലെ
അവസാനത്തെ അത്താണി..
ഓരോ മുറിയും എല്ലാവർക്കുമുള്ളത്‌.

നിയന്ത്രിക്കാൻ
കാത്തിരിക്കാൻ,
പ്രതീക്ഷിക്കാൻ,
പ്രതിഷേധിക്കാൻ,
പ്രതിരോധിക്കാൻ,
സ്നേഹമുള്ളവർ
ഉണ്ടാകുമ്പോഴാണ്‌
വീടിന്റെ ഹൃദയം
മിടിച്ചു തുടങ്ങുന്നത്‌...

നീ എന്റെ വീടാണ്‌;
വാതിൽ തുറക്കുക..

നടന്നു തുടങ്ങട്ടേ,
തുള വീണ ഹൃദയത്തിൻ
മുറിവേറ്റ പൽച്ചക്ക്രം...

കൊന്നമരം









ആരവങ്ങൾക്കും
അഘോഷങ്ങൾക്കുമൊടുവിൽ
കണ്ണുകൾ നഷ്ടമായ
നിന്റെ കൊന്നമരം.

സഞ്ചാരങ്ങളിൽ
വരാന്തക്കാഴ്ച്ചകളിൽ
പതിവായ്
നിന്നിലേക്കടർന്നു വീണിരുന്നവർ..

ഇന്നലെയവർ
കണിയായിരിക്കണം...

ഫലങ്ങൾക്കും
കനികൾക്കും
നാണ്യങ്ങൾക്കുമിടയിൽ
കണ്ണടച്ച്
കണ്ണുകൾ കാത്ത്..
വിറച്ച്
മുറിവേറ്റ്..

ഇന്നലെപ്പറഞ്ഞത്..
ആകാശത്തെക്കുറിച്ചാണ്..
കൊന്നപ്പൂക്കൾക്കും
ഇരുണ്ട മരങ്ങൾക്കുമിടയിലെ
നിന്റെ നീലാകാശം;
മഴമേഘങ്ങളെ ഉള്ളിലൊളിപ്പിച്ചത്..

തുമ്പികൾ പായുന്നത്...
ചിറകുകൾ നനയാതിരിക്കാനാണ്.

നിന്റെ മരച്ചുവട്
തൽക്കാലം ഉപേക്ഷിക്കുക...
ഹിന്ദോളം തുടരുക തന്നെ ചെയ്യുക..

അവർ കാണാതെ പോയ നിന്റെ പൂക്കൾ...
മണ്ണിൽ വീഴട്ടെ..
മഴക്കൊപ്പം..

സ്വകാര്യം

യറി;
കർഷകന്‌
ആണ്ടോടാണ്ട്‌ മകളുടെ സമ്മാനം..




അക്ഷരഭംഗിക്കും

വ്യാകരണമുറകൾക്കുമുപരി
വിളകൾ സമ്പുഷ്ടമാക്കിയ
അനുഭവങ്ങളുടെ ഭൂതഭൂപടം..
ചതിച്ച അന്തകനും
ഇരട്ടിച്ച പലിശയും
ഒളിച്ച മഴയും
ഉൾനനച്ച
വേദനളുടെ വെളിപാട്‌....

തീ തിന്ന പാടങ്ങളേ
നിങ്ങൾക്കു കരിഞ്ഞ കടലാസുമണങ്കിൽ
ഉറപ്പിക്കാം….;

വേവുന്നുണ്ട്‌..
ഉമിത്തീയിൽ,
ഒരു പച്ച മനുഷ്യന്റെ കള പറിച്ച വിരലുകൾ

യറി;
തൊഴിലാളിയുടെ
തുരുമ്പിച്ച യന്ത്രക്കുറിപ്പ്‌.
നഷ്ടമായ തൊഴിലും
പൂട്ടിയ തൊഴിലിടവും
രസമുള്ള ഫലിതങ്ങൾ !

ഗോളമാന്ദ്യത്തിനും
മെയ്‌ ദിന പ്രതിജ്ഞക്കുമിടയിൽ

ചിരി നിലച്ചൊരു വീട്‌..;
മോൻ വരച്ചത്‌.
ഒഴിഞ്ഞ ആമാശയങ്ങൾ;
ഉൾമുറിയിൽ നാലെണ്ണം.

കിണറുണ്ട്‌ തൊടിയിൽ..
നാലുപേർക്കുള്ളത്‌..

യറി
വിദ്യാർത്ഥിയുടെ പഠപുസ്തകമേയല്ല..
ആശ്രയമില്ലാത്ത
സ്വാശ്രയ സംഖ്യകൾ;
അഛന്റെ കണ്ണീരിൽ നന്നായ്‌ കുതിർന്നത്‌...

ചേ ഗുവേരചിത്രം..
കുഞ്ഞൊരു കവിത..
മുത്തശ്ശിമാവിൻ തണൽ..
യൂണിയൻ മുറിക്കാഴ്ച്ച..

മുഷിഞ്ഞ സാക്ഷ്യപത്രങ്ങൾക്കു മീതേ
അവളുടെ കൈപ്പട
"സഖാവേ, ലാൽ സലാം ." !!

യറി; വേട്ടക്കാർക്ക്‌
ചോര പകർത്താൻ നിർമ്മിക്കപ്പെട്ടത്‌...

ഇനം, നിറം
മണം, രുചി
വില, മതം
എല്ലാറ്റിനും സൂത്രവാക്യങ്ങൾ..

ആവശ്യക്കാരുടെ സൗകര്യാർത്ഥം
നീട്ടിവെക്കപ്പെടേണ്ട ആർത്തവം ..
പ്രവർത്തിദിനങ്ങൾ ...
എല്ലാം കൃത്യം

ശാരി.. അഭയ.. അരൂപ..റജീന..
(അ) പരിചിതമായ ചില "ശബ്ദങ്ങൾ" !
അവക്കു മുകളിൽ.. കറുത്ത വരകൾ
പരതേണ്ടതില്ല;
എല്ലാവരും യാത്രകളിലാണ്‌..

യറി;എനിക്ക്‌..?
സഞ്ചാരങ്ങളുടെ അവശേഷിപ്പ്..‌

അറിവുകൾ നടുക്കിയ
നോവിന്റെ ചാവുകടൽ..

ഉണങ്ങിയ മുറിവുകളുടെ മങ്ങിയ ഫോട്ടോസ്റ്റാറ്റ്

പഴയ ഡയറികൾ ഭാരം കൂടിയവയാണ്‌;
ചെറിയ സഞ്ചികൾക്കുൾക്കൊള്ളാനാകാത്തത്‌..

തീ പിടിക്കാൻ പര്യാപ്തമായത്‌…
വെളിച്ചമാക്കാൻ ഉപയുക്തമായത്‌..

അവലോസുണ്ട



എരിയും ചൂടില്‍
പുക വലിക്കുന്നവര്
'‍.

പൊള്ളും രാഷ്ട്രീയം സംവദിക്കുന്നവര്‍.

കൈലേസുകളാല്‍ വിയര്‍പ്പൊപ്പുന്നവര്‍.

സ്വന്തം മേല്‍ കൊണ്ടു നിലം തുടക്കുന്നവര്‍.

വഴിക്കാഴ്ച്ചകള്‍ കണ്ടിരിക്കും ചിലര്‍.

എല്ലാം മറന്ന് സുഖമായുറങ്ങുവോര്‍.

ചുറ്റിനും മുഴങ്ങും റിങ്ങ് ട്ടോണ്‍ ഒച്ചകള്‍.

ഉറക്കെപ്പാടുന്ന അന്ധയായ പെണ്‍കുട്ടി .

കക്കൂസില്‍ നിന്നും തുളച്ചെത്തുന്ന മൂത്രച്ചൂരുള്ള കാറ്റ്..'






തീവണ്ടികളിലെ പൊതു കമ്പാര്‍ട്ട്മെന്റുകള്‍ ഇങ്ങനെയാകുന്നു..
ഏതായാലും ഒന്നര മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 'ഹാപ്പാ എക്സ്പ്രസ്സ്' നീങ്ങിത്തുടങ്ങി.
തിക്കിനും തിരക്കിനുമിടയില്‍ ഇരുണ്ട ചായം തേച്ച തടി സീറ്റിന്റെ ഒരറ്റം ഒഴിഞ്ഞു കിട്ടി. ഞങ്ങള്‍ അഞ്ചു പേര്‍ ബുദ്ധിമുട്ടിയെങ്കിലും സമൃദ്ധമായിരിക്കുന്നു. എതിര്‍ സീറ്റിലെ നാലു പേരും സ്ത്രീകളാണ്.
സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍, വര്‍ദ്ധിച്ചു വരുന്ന പീഢനം, ജെന്റെര്‍ ഇക്വാളിറ്റി, തുടങ്ങി ഗൗരവതരവും ഉള്‍ക്കനവുമുള്ള ചര്‍ച്ചകളാല്‍ അവര്‍ തങ്ങളുടെ തീവണ്ടി സമയം സജീവമാക്കി.കട്ടിക്കണ്ണട വെച്ച മധ്യവയസ്കയാണ്, അവരിലെ പ്രധാനിയെന്നു തോന്നുന്നു. ആദരം പിടിച്ചുപറ്റുന്ന അവരുടെ വാക്കുകള്‍, ചില 'ആണ്‍-സിങ്കങ്ങളുടെയെങ്ങിലും' സമനില പാടേ തെറ്റിച്ചിരിക്കണം. സ്ത്രീകളുടെ കോട്ടണ്‍ സഞ്ചികള്‍ കുടവയര്‍ പോലെ വീര്‍ത്തിരുന്നു.വയര്‍ തുളച്ച് ആനുകാലികങ്ങള്‍ പുറത്തേക്കു നോക്കി..ജനലിനോട് ചേര്‍ന്നിരിക്കുന്നത് ഒരുറച്ച ആഹാരപ്രിയനാണ്. പാന്‍ട്രികാറിലെ വറചട്ടിയിയില്‍ മൊരിഞ്ഞു ചുവന്ന, എണ്ണ കുടിച്ചു വീര്‍ത്ത, ഉഴുന്നുവടകള്‍ ചുടുചട്ട്ണിയില്‍ മുക്കി ഇടതടവില്ലാതെ ശാപ്പിടുന്ന അയാള്‍ക്കു മുന്‍പിലൂടെ
വറ്റിയ പുഴകളും,
കത്തുന്ന പാടങ്ങളും,
കടയറ്റ മരങ്ങളും ഓടിപ്പോകും.

ബാല്യത്തിന്റെ തീവണ്ടിയോര്‍മ്മകള്‍ വേനലവധികളിലാരംഭിക്കുന്നു .സന്തോഷകരമായ നാട്ടുയാത്രകള്‍,. മടക്കങ്ങളാണു വേദനിപ്പിക്കുക. തീവണ്ടി, സുഖവും ദു:ഖവുമാകുന്നു.... പുകതുപ്പി ഗമയോടെ വേഗത്തില്‍ പായുന്ന ഞങ്ങളെ നോക്കി കുട്ടികള്‍ ചിരിക്കുകയും പട്ടികള്‍ കുരക്കുകയും ചെയ്തിരുന്നു. യാത്രക്കാര്‍ വഴിയോരങ്ങളില്‍ അഭിവാദ്യം ചെയ്തു കടന്നു പോയി.
തീവണ്ടിപ്പകലുകളെ ഇരുട്ടു ചുംമ്പിക്കുന്നത്‌, യാത്ര തുരങ്കങ്ങളിലെത്തുമ്പോഴാണ്‌.തുരങ്കങ്ങള്‍ സുഖമുള്ള തണുപ്പറകളാകുന്നു. അവയുടെ ചുവന്ന മണ്‍ഭിത്തികളിലൂടെ നീരുറവകള്‍ പൊട്ടിയൊലിക്കം. കൂരിരുട്ടില്‍ ജലരേഖകളുടെ മണ്‍കൊഴുപ്പില്‍, വേരുകള്‍ മണ്ണിരകളോടിണ ചേരും. പച്ചവള്ളിപ്പടര്‍പ്പുകളില്‍ മണ്‍പാറ്റകള്‍ കൂടുകൂട്ടും. ഇലകള്‍ ഇലകളോട്‌ മെയ്യുരസ്സും. ഇലഞ്ഞരമ്പുകളില്‍ പച്ചിലപ്പാമ്പുകള്‍ ഇളം പച്ചപ്പടം പൊഴിച്ചിടും..

പാളങ്ങള്‍ക്കരികിലെ മുനിഞ്ഞു കത്തുന്ന വെളിച്ചപ്പൊട്ടുകളാണ്‌ ഇവിടങ്ങളിലെ മനുഷ്യന്റെ സാന്നിധ്യം രേഖപ്പെടുത്തിയിരുന്നത്‌. ചക്ക്രശില്‍ക്കാരങ്ങളാല്‍ ഉണരുകയും ,ഉറങ്ങുകയും ചെയ്ത ഒരു ജനസംസ്കൃതി, മുകള്‍ത്തട്ടിലെ സമാന്തരമായി മണ്മനം പറ്റി വളരുകയും കരിം പുക തട്ടി തളരുകയും ചെയ്തിരിക്കണം. ഈ ഗുഹാമുഖങ്ങളിലെ ചതുപ്പു നിലങ്ങളില്‍ കാട്ടുചീരയും കമ്മ്യൂണിസ്റ്റു പച്ചയും ഇടകലര്‍ന്നു വളരുന്നു...ഇവിടങ്ങളിലെ ചെറുബാല്യങ്ങള്‍ ഈ റെയില്‍‌പ്പാ‌ളങ്ങളെ
നടപ്പാതകളാക്കിയിരിക്കണം...പിഞ്ചുകാലടികളിലെ ചരല്‍ തിന്ന തൊലിപ്പുറം, ഇലച്ചാറില്‍ മുക്കിയവര്‍ സ്ക്കൂളിലേക്കോടിയിരിക്കണം.





തുരങ്കരാത്രികളിലെ ശബ്ദാനുക്രമങ്ങള്‍ പനി വിതച്ച പൊന്തനെലിയും പേറുകഴിഞ്ഞ കൊടിച്ചിപ്പട്ടിയും നിയന്ത്രിക്കുന്നു. ഇരുട്ടുമുറിച്ചെത്തുന്ന കാക്കിധാരിയുടെ തിളങ്ങുന്ന ടോര്‍‌ച്ചുവെട്ടവും, ഉടുതുണി മാറോടടുക്കിയോടുന്ന രാത്രിപ്പെണ്ണിന്റെ പദസഞ്ചലനവും ഇവിടത്തെ സ്ഥിരം കാഴ്ച്ചകളത്രേ.. അവളുടെ നെഞ്ചൊച്ച കൂരിരുട്ടിനെ കീറി മുറിക്കും..അപൂര്‍‌വ്വമായെത്തുന്ന തുരങ്കങ്ങള്‍ ഞങ്ങളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയിരുന്നത്‌..മൂന്നു വയ്യസ്സിളപ്പമുള്ള പെങ്ങളും ഞാനും ജനാലക്കരികിലെ ഇരിപ്പിടത്തിനായി നിരന്തരം മത്സരിച്ചിരുന്നു. അച്ഛനമ്മമാരുടെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ഒരിക്കലും ഞങ്ങളെ തൃപ്ത്തരാക്കിയിരുന്നില്ല.
പുകയുന്ന ചൂടില്‍ ബാല്യം മെല്ലെയുരുകി...
.ഏതോ ഒരു ലെവെല്‍ ക്രോസിനു സമീപമാണു തീവണ്ടീയിപ്പോള്‍..ഞങ്ങളുടേതിനേക്കാള്‍ വേഗതയുള്ള മറ്റൊരു സുഹൃത്തിനു 'വഴിയൊരുക്കാന്‍ ' പിടിച്ചിട്ടതാണത്രേ..അതേതായാലും 'ശ്ശീ'
നീണ്ടു.ഇരുവശവും അക്ഷമമായ കണ്ണുകളാല്‍ വാഹനങ്ങളുടെ നീണ്ട നിര. ഇതിനിടയില്‍ ഒരു സുന്ദരിപ്പശു ! അവള്‍ തന്റെ വഴി മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ ശക്തമായ്‌ കോട്ടുവായിട്ടു. കാലിനും വാലിനുമിടയിലൂടെ ഒലിച്ചിറങ്ങിയ ചാണകം, വേനല്‍ തിളപ്പിച്ച താര്‍ നിരത്തിനെ തെല്ലൊന്നു തണുപ്പിച്ചിരിക്കണം..അല്ലാ.,ചാണകത്തിനും ചൂടുണ്ടാകുമോ ? ഉഷ്ണം ഉഷ്ണേന ശാന്തി !. നീണ്ട തീവണ്ടിയെ നോക്കി ദീപ്തമായ കണ്ണുകളാല്‍ അവള്‍ മന്ത്രിച്ചിരിക്കണം.. "എന്താ മാഷേ..ഇതെന്താ കഥ " ..!!!
വഴിക്കാഴ്ച്ചകള്‍ സിനിമകളാണ്‌..അവ മിന്നി മറഞ്ഞു കൊണ്ടിരിക്കും. പൊടിപിടിച്ചതും, വിലപിടിച്ചതുമായ മനുഷ്യരുടെ മിനിയേച്ചര്‍ ദൃശ്യങ്ങള്‍...

യാത്രയുടെ കുലുക്കത്തിനിടയിലും പത്രം ആര്‍ത്തിയോടെയാണ്‌ തിന്നു തീര്‍ത്തത്‌. പാളങ്ങളില്‍ പിടഞ്ഞമര്‍ന്നവരുടെ ദുരന്ത കഥകള്‍ മുതല്‍ വിവിധ തരം മരണങ്ങളാല്‍ ചരമക്കോളങ്ങള്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. പീഢനം അയാള്‍ക്കൊരു ഫാഷനായിരുന്നുവത്രേ..പരേതന്റെ ഛിന്നഭിന്നമായ ബഹുവര്‍ണ്ണ ചിത്രത്തിനൊപ്പം വിശദമായ റിപ്പോര്‍ട്ടും കൊടുത്തിരിക്കുന്നു.ലേഖികയുടെ ഗ്രാഫ്‌ ഉറപ്പായും ഉയര്‍ന്നിരിക്കണം...

ഒരിറച്ചിവെട്ടുകാരന്റെ ലാഘവത്തോടെ ഉരുക്കുചക്രങ്ങള്‍ അയാളെ അരിഞ്ഞു വീഴ്ത്തിയിരിക്കണം. നിലവിളിസമയം ശേഷിപ്പിക്കാതെ പാളങ്ങള്‍ അയാളോടു മന്ത്രിച്ചിരിക്കണം.."സുഹ്രുത്തേ താങ്കള്‍ പരിധിക്കു പുറത്താണ്‌" !! ഇങനെ പരിധിക്കു പുറത്തായവര്‍ക്ക് തീവണ്ടിയുടെ അനന്തസാധ്യതകള്‍ പരീക്ഷണവിധേയമാക്കാവുന്നതാണ്‌.

തീവണ്ടി ഒരതിവേഗ മോക്ഷമാര്‍ഗ്ഗമാകുന്നു..!!

അവിടെ ആ തുറന്നിട്ട വാതിലിനരികില്‍ കക്കൂസുകളാണ്‌, വൃത്തിയും വെടിപ്പുമില്ലാത്തവ രണ്ടെണ്ണം. പാളങ്ങളിലേക്ക് അലറിത്തെറിക്കുന്ന വിസര്‍ജ്യങ്ങള്‍ കരിങ്കല്‍ക്കഷ്ണങ്ങളില്‍ ചിതറി തെറിക്കും വിധം ശാസ്ത്രീയമായി സജ്ജീകരിച്ചിരിക്കുന്നു. കുടുസ്സു മുറിയില്‍ കുടുങ്ങി നിന്നു മൂത്രമൊഴിക്കാന്‍ പ്രത്യേക പ്രാഗല്‍ഭ്യം അഭികാമ്യം..എല്ലോറയിലെ ഗുഹാചിത്രങ്ങള്‍ക്കു വെല്ലുവിളി ഉയര്‍ത്തി ചുറ്റിനും നഗ്നത ഫ്രീയായി കോറിയിട്ടിരിക്കുന്നു. താങ്കള്‍ ഒരു ജന്തു ശാസ്ത്ര വിദ്യാര്‍ത്ഥിയെങ്കില്‍ നിര്‍ബന്ധമായും ഈ വിഷ്വല്‍ റൗണ്ട്‌ കണ്ടിരിക്കണം. മലയാളനിഘണ്ടുനന്യമായ അസാമാന്യം പദശേഖരങ്ങളാല്‍ ഈ ചെറുമുറി ധാരാളിത്തം കാട്ടുന്നു.രക്തം കുടിച്ചു വീര്‍പ്പുമുട്ടിയ പഞ്ഞിക്കഷ്ണങ്ങള്‍ മൂലകളില്‍ അന്ത്യ വിശ്രമം കൊള്ളുന്നു.ഒരു പരസ്യവാചകമാണ്‌ പെട്ടെന്നോര്‍മ്മ വന്നത്‌, 'നമുക്കും മോഡേണാകണ്ടേ'!!!.. ആധുനിക നാഗരികതയുടെ സാംസ്കാരികതയുടെ വികാസമാണ്‌ ഗവേഷണവിഷയമെങ്കില്‍ ഇത്തരം പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്‌ ഉചിതമായിരിക്കും.

"കഞ്ഞിപ്പശ മുക്കി തേച്ചു മിനുക്കിയ ചട്ടയും മുണ്ടും.
വളിയ തുളയുള്ള കാതുകള്‍..
'ഠ' വട്ടത്തില്‍ കമ്മലുകള്‍.
വിരലോടിത്തേഞ്ഞ കൊന്തമാല.
വില്ലു പോലെ വളഞ്ഞ മുതുക്.
ഊന്നുവടിയാക്കിയ മുഷിഞ്ഞ കാലന്‍ കുട."

മധ്യ തിരുവിതാംകൂറിന്റെ നസ്രാണിപ്പെരുമ തനിമയോടെ അനുസ്മരിപ്പിച്ച്‌ ഒരു പാവം വല്യമ്മ..
തീവണ്ടിയിലെ പെരുന്നാള്‍ തിരക്കുകണ്ടന്തം വിട്ടു നില്‍ക്കുന്ന, വല്യമ്മക്കു ചുറ്റിനും യാത്രക്കാര്‍ മെഴുകുതിരി പോലെ ഉരുകിപ്പരന്നു.ഒപ്പമുണ്ടായിരുന്നവര്‍ വല്യമ്മക്കു സ്ഥലം കണ്ടെത്താനാകാതെ നിസ്സഹായരായി. ഇരിപ്പിടത്തിനായി ഇഴഞ്ഞു നടന്നിരുന്ന കണ്ണുകളില്‍ വാര്‍ദ്ധക്യത്തിന്റെ യാചന നിഴലിച്ചിരുന്നു.
വര്‍ത്തമാനം പറഞ്ഞിരുന്ന സ്ത്രീകള്‍ പൊടുന്നനേ ഗൗരവപ്രകൃതരായി. ചിലര്‍ക്ക്‌ കലശലായ ഉറക്കം വന്നു. അവരാരും ആ പടുവൃദ്ധയെ കണ്ടില്ലെന്നു തോന്നുന്നു! ഞങ്ങളുടെ സ്ഥൂലശരീരങ്ങള്‍ വല്യമ്മക്കായി അതിവേഗം മെരുക്കപ്പെട്ടു.ഇപ്പോള്‍ വല്യമ്മ ഞങ്ങള്‍ക്കൊപ്പം ഇരുന്നു യാത്ര ചെയ്യുന്നു. കാതില്‍ പതിഞ്ഞ വാര്‍ദ്ധക്യത്തിന്റെ പിറുപിറുക്കലുകള്‍ നേര്‍ത്തു നേര്‍ത്തു വന്നു.. അവള്‍ സമ്മാനിച്ച കൂള്‍ കോട്ടന്‍ ഷര്‍ട്ടിലൂടെ ഒരു കൊച്ചു നീര്‍ച്ചാല്‍ അതിജീവനം തുടങ്ങി.കൊഴു കൊഴുത്ത ദ്രാവകം, കോടിയ വായിലൂടെ ഇറ്റുവീണു കൊണ്ടിരുന്നു.
ചായങ്ങള്‍ നനച്ച്‌ നൂലിഴകള്‍ പിന്നിട്ട്‌ ബനിയന്റെ സ്നിഗ്നതയും കടന്ന്‌ ഇടതു നെഞ്ചിലെ രോമങ്ങളിലേക്ക്‌ അതവസാനിച്ചു. തുരുമ്പു തിന്ന വിജാഗരിക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന ഒച്ചിന്റെ മണമായിരുന്നു അവിടമാകെ. പക്ഷേ ഉമിനീരിന്റെ പഴകിയ ഗന്ധം എന്നിലശേഷം വെറുപ്പുണ്ടാക്കിയില്ല.
മെയില്‍ ബോക്സിലേക്ക്‌ ആരോ ഫോര്‍‌വേ‌ഡ്‌ ചെയ്ത 'മദറിന്റെ' മുഖമാണോര്‍മ്മയില്‍ തെളിഞ്ഞത്‌...ചുമലനക്കേണ്ട ..അമ്മ ഉറങ്ങട്ടേ...

ഉറക്കച്ചടവോടെ യാത്ര പറയുമ്പോള്‍ കൈ നിറയേ 'അവലോസുണ്ടകള്‍ സമ്മാനിക്കാന്‍ വല്യമ്മ മറന്നില്ല. തേങ്ങയും ഏലവും സമാസമം ചേര്‍ത്ത , മുറുക്കവും മധുരവുമുള്ള അവലോസുണ്ടകള്‍.. അവ കടുമുടെപൊട്ടിച്ച്‌ ജാഗ്രതയോടെ ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ ചില വിഫലശ്രമങ്ങള്‍ നടത്താതിരുന്നില്ല.. അല്ലെങ്കില്‍ വേണ്ട ., ഉറങ്ങുന്ന സ്ത്രീപക്ഷങ്ങള്‍ താനേ ഉണരട്ടേ..
സം‌വാദങ്ങള്‍ ആയാസകരമായ തൊഴില്‍ തന്നെ, നല്ല വിശ്രമം ആവശ്യപ്പെടുന്നവ.

അവലോസുണ്ടയുടെ മധുരവും, പഴകിയ ഉമിനീര്‍ ഗന്ധവും പരസ്പരപൂരകങ്ങളായ ഓര്‍മ്മപ്പെടുത്തലുകളാണ്‌. അവയാകെ ഉറക്കം നടിക്കുന്നവര്‍ക്കായി സ്നേഹപൂര്‍‌വ്വം 'ഡെഡിക്കേറ്റ്‌' ചെയ്യുന്നു. ഒപ്പം ദക്ഷിണ്‍ റെയില്‍‌വ്വേ വക സുഖകരവും സുരക്ഷിതവും പക്ഷരഹിതവുമായ യാത്രാശംസകള്‍






ബൈനോക്കുലര്‍




സൗഹൃദത്തിന്റെ ആദ്യ പാദത്തിൽ
നീ കുടു കുടെ ചരിച്ചു കൊണ്ടിരുന്നു

ഇലകളിൽ വീണ മഞ്ഞ്
ഓടി നടക്കുന്ന മഞ്ചാടിക്കുരുക്കൾ
കിലുങുന്ന കുപ്പിവളകൾ

ക്രമരഹിതമെങ്കിലും
നിന്റെ ഭ്രമങൾക്ക് മുലപ്പാൽ ഗന്ധം

വർത്തമാനത്തിന്റെ രണ്ടാംപാദം
ചെറിയൊരു ഫ്രെയ്മില് ആരംഭിക്കുന്നു

ചിതറിയ പുസ്തകങൾക്കും
അലക്ഷ്യം വസ്ത്രങൾക്കുമിടയിൽ
വിരിപ്പുകൾ വകഞ്ഞു മാറ്റി
കണ്ണുകളാൽ ആകാശം തൊടുന്നൊരു പെൺകുട്ടി

മേഘങ്ങൾക്ക് ചിറകുകളുണ്ടത്രേ..,
ചെറിയവയെങ്കിലും ഉറപ്പുള്ളവ,
പറക്കാൻ കെൽപ്പുള്ളവ…

ഇരുമ്പഴികൾ ഭേദിച്ച്
വെളിച്ചത്തിലേക്കു നീളുന്ന കുഞ്ഞു കൈകൾ.

മഴയാൽ സ്നാനം ചെയ്യപ്പെട്ട നിന്റെ മുഖം..

സമർത്ഥമായൊളിപ്പിച്ച ആഴമുള്ള മുറിവുകൾ.

കണ്ണീരും സ്വപ്നങളും ഇണ ചേരാറുണ്ടോ ?

സങ്കീർണ്ണമായൊരു ചോദ്യമെറിഞ്ഞ്
മഞ്ഞിൽ അലിയുന്ന ഒരോറഞ്ചുടുപ്പ്.

'വറുത്ത പലഹാരങ്ങൾക്കു പകരം
മേഘങൾ പ്രസവിക്കുമൊരു പുസ്തകം'.

കഥയിഷ്ട്ടമായി..,
ഇരുട്ടു ലാക്കാക്കുന്ന ഉള്ളടക്കമാണു പ്രശ്നം
അതു വല്ലാതെ അസ്വസ്ഥമാക്കുന്നു..

മുറി നിറയുന്ന പിറന്നാൾ സമ്മാനങൾ.

ഇതിന് മറ്റുള്ളവയുടെ വിലയുണ്ടാകില്ല.
പക്ഷേ ,നിനക്കും കാഴ്ച്ചക്കുമിടയിലെ
വലിയ അകലം ഇതു കുറക്കും.

കണ്ണുകൾ ചേർക്കുക
ഇടതു വശം സ്റ്റാച്യൂ..,
നഗരത്തിലെ സജീവമായൊരിടം..
മനോഹരമായതും.

കണ്ണു പൂട്ടേണ്ടതില്ല...
വെളിച്ചം വാഹനങളുടേതാണ്..

നിന്നെ കൊതിപ്പിക്കുന്ന മണം..
അരുൾജ്യോതിയിലെ മസാല ദോശയുടേതും

അപ്പുറം രമേശേട്ടന്റെ തട്ടുകട
പലതരം പുസ്തകങളുള്ളത്...

വഴികൾ പലതുണ്ട്
പലവിധം മനുഷ്യരും..

നിഴൽ മാറുമൊരുനാൾ. മഞ്ഞുരുകും..
കാത്തിരിക്കുകയതു വരെ

വര്‍ത്തമാനം



എന്റെ ചുണ്ടുകള്‍ക്ക്‌ ജീവന്‍ വെക്കുന്നത്‌,
നിന്റെ വേദന നാളുകളിലാണ്‌....

ചുവന്ന നിറമുള്ള ഓരോ പൂവിലും

ഒരുവന്റെ ചുടുനാവിന്നടയാളങള്‍
....

ചുണ്ടുകളേ നിങള്‍ ചുവന്നു പൊട്ടുക..

വരണ്ടിടങളെ നന്നായ് നനക്കുക


ഇരുണ്ടവയെങ്കിലും..
നിന്‍ ചോപ്പിനൊപ്പം ചുവന്നു ചേരട്ടെ
ഞാന്‍..

ഭൂപടം











അകം ഉറഞൂറിക്കിടപ്പതെങ്കിലും

ഒരുനാള്‍ നീയുണര്‍ന്നെണീ‌റ്റിടും..

കുഞു ചിറകുകള്‍ വീശിപ്പറന്നിടും
രാത്രിയില്‍ ചുമരു ചുമ്പിച്ചിടാന്‍ വന്നിടും
മൗനമായ്‌ മിണ്ടിടും നമ്മള്‍, പതിവുപോല്‍...

അതുവരെ, സുഖമായിരിക്കുക..
മുറിവുകള്‍, ഭൂപടം തീര്‍ത്തൊരീ കൈവെള്ളമേല്‍..

പേര്‌ വഴങ്ങാത്ത ചില...












ഉടനടി വീണീടും ഞാന്‍..
ചൂടുള്ളെന്‍ കരള്‍ തിന്നിടാം..
ഇളം ചോരയും നുകര്‍ന്നിടാം ..
ചെറുതാമെന്നുടലും കാര്‍ന്നിടാം
കണ്ണുകള്‍ ബാക്കി വെക്കുക നീ .,
വെളിച്ചം ..... , വെളിച്ചം..... ,
അതു മാത്രമാണെന്‍ സ്വപ്നം....






പരേതന്റെ കാഴ്ച്ചകള്‍





അതിരുകളിലേക്കു നോക്കുക....

ഓരോ പടയാളിയും ഒരു നിഴല്‍പ്പാവ.
ഉറ്റവരുണ്ടിടാന്‍ ഉയിരു വില്‍ക്കുന്നവര്‍.
ഉടയാന്‍ ചിതറാന്‍ അംഗഭംഗപ്പെടാന്‍

ആസൂത്രിതമായ്‌ അവര്‍ നിര്‍മ്മിച്ചത്..

കുടുംബ്ബചിത്രങ്ങളാല്‍ പിന്‍തിരിയുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം..
ആത്മമിത്രം അക്രമാസക്ത്‌നായ ദേശീയനാകാം..
അവന്റെ
തിരയില്‍ ഒരു വീടു തുളയും.

പടയോട്ടങ്ങളില്‍ വീണു പോയവര്‍ ഭാഗ്യവാന്‍മ്മാര്‍.
രാജ്യം ഒരു വീരമ്രിത്യു കൂടി ആചരിച്ചു കൊള്ളും.
കഴുതകള്‍ ഉപചാരപൂര്‍വം ആചാരവെടി മുഴക്കും.
മണ്ണു പുരണ്ട മാംസക്കഷ്‌ണങ്ങളെ .,
ദേശീയപതാകയാല്‍ ആലേഖനം ചെയ്യും.

വാഹനങ്ങളില്‍ ചിലര്‍ മുഖചിത്രം പതിക്കും.
ദേശസ്നേഹം തൊട്ടുതീണ്ടാത്ത ചില പരദേശികാക്കകള്‍
മീശമേല്‍ കാഷ്ട്ടിച്ചെന്നിരിക്കും.

ക്ഷമ പാലിക്കുക .

അഴുക്കു വലം വെച്ച തെമ്മാടിയീച്ചകള്‍
കിന്നാരം പരഞ്ഞെന്നുമിരിക്കും .,
കണ്ണടച്ചേക്കുക.

രാഷ്‌ട്ട്രം ഘോഷങ്ങളിലാണ്‌..
അയല്‍ക്കാരന്റേതെല്ലാം ഇപ്പോള്‍ ഞങ്ങളുടേതാണത്രേ..

പ്രഖ്യാപിക്കപ്പെട്ട സൗജന്യങ്ങളില്‍ എന്റെ കുടുമ്പവുമുണ്ട്‌..

പ്രശ്‌നം കുട്ടികളാണ്‌ ?
അവരുറങ്ങുന്നതേയീല്ലത്രേ..

ശാഠ്യങ്ങളില്‍ ഒരു കളിത്തോക്കുണ്ട്‌ .

വ്രണങ്ങള്‍ പൂക്കളം തീര്‍ത്ത
അവളുടെ നെഞ്ചു ചൂണ്ടി ,
അവര്‍ പറയുന്നു"

'ഞങ്ങള്‍ക്കും യുദ്ധം' ചെയ്യണമമ്മേ..' !

ഉത്തരക്കടലാസ്

പരീക്ഷാ മുറിവഴിയിൽ
ചിതറിക്കിടന്നത് ചെറുകുറിപ്പുകൾ.
മാർജിനില്ലാത്ത തുണ്ടുകടലാസുകളിൽ
വിയർപ്പിനൊപ്പം ,
കുഞ്ഞക്ഷരങ്ങൾ ശ്വാസമൊതുക്കി .
തടവറകൾക്കും പരീക്ഷാ മുറികൾക്കും
ചില സമാനതകളുണ്ട് .
പേരുകൾ വെറും ഒച്ചകളത്രേ .
മുട്ടിപ്പായ് പ്രാർത്ഥിച്ച്
അനുവദിക്കപ്പെട്ട അക്കങ്ങളിലേക്ക്,
മൂടുറപ്പിച്ചൂ ചിലർ.
അരക്കെട്ടിൽ ചേർത്തു വെച്ചത് .
കാലുറകളിൽ പൂഴ്ത്തിവെച്ചത് .
കൈലേസുകളിൽ ഒളിപ്പിച്ചു വെച്ചത്.
ചിലക്കുന്ന ചില ഇനങ്ങൾ .
അങ്ങിനെയെല്ലാം പുറത്തേക്ക് .....
ആദ്യം മെല്ലെ ,
പിന്നെ വേഗത്തിൽ ,
ചോദ്യങ്ങൾ സശ്രദ്ധം വായിക്കണം.
കാരണം ചിലവ നല്ല മൂർച്ചയുള്ളവയത്രേ..,
അതിവേഗം മുറിവേൽപ്പിക്കുന്നവ.
നക്ഷത്രചിഹ്നമണിഞ്ഞവർക്ക് കൂടുതൽ മാർക്കുണ്ട് .
ഉത്തരങ്ങളിലേക്ക് മനസുറപ്പിക്കാൻ,
ഓർമ്മകളിലേക്കൊരു കുതിരസവാരി
ചരിത്രത്തിനൊപ്പം വേഗം നടക്കാം
നിബന്ധനകളനുസരിച്ച് ഉത്തരങ്ങളെഴുതാം.
തർക്കുത്തരങ്ങൾ മറുചോദ്യങ്ങൾക്കും
പൂജ്യം മാർക്ക്.
ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങളുണ്ടായിരിക്കണമെന്നില്ല.
ചിലവയിൽ ഉത്തരങ്ങൾ ഒളിഞ്ഞിരിക്കുന്നു.
ഉത്തരങ്ങൾ നീണ്ട മൌനങ്ങളകുബോൾ ,
ചോദ്യങ്ങൾ ഉപേക്ഷിക്കുകയോ
ഉത്തരങ്ങൾ സ്വയം കൽപ്പിക്കുകയോ ചെയ്യാം.
ചോദ്യങ്ങൾ അനാഥമാകുബോൾ
ഉത്തരങ്ങൾ അപ്രസക്ത്തമാകുന്നു.
ചോദ്യങ്ങൾ ചോദ്യങ്ങളായിരിക്കട്ടെ
ഉത്തരങ്ങൾ.. ഉത്തരങ്ങളും.

തീയും നിലാവും








രാത്രിമട്ടുപ്പാവ്‌....,
അകലെയുറങ്ങാത്തൊരായിരം നക്ഷത്രം

എല്ലാം തുളയുന്ന ചോരത്തണുപ്പ്‌...

പലതരം പലവിധം ഉണര്ത്തുശബ്ധങ്ങള്‍.....

ചുമരുകള്‍ ചുംബിക്കും ചിത്രശലഭങള്‍

അതിനിടയിലൊരു കാടു തേടുന്നൊരൊറ്റയാന്‍

നീ നന്നായ്‌ , തളര്‍ന്നുറങ്ങുകയാകണം...
പക്ഷേ, നിന്‍ ചുണ്ടത്തൊരു മിന്നാമിനുങ്ങ്‌.?

നിന്കണ്ണി-ലുമിനീരിലതു പ്രകാശിക്കും....

കണ്ണു തുറക്കുക..
മെല്ലെ നടക്കുക...

യാത്രയൊരസുരനില് ചെന്നു തറക്കും...

അവനുള്ളിലുറയുന്ന തീ, നീയറിയുക
നീ, നിന്നരക്കെട്ടിലതുപൂട്ടി വെക്കുക.

രൗദ്രമായ്മെയ്ചലിപ്പിക്കയവനൊപ്പം…
പൊള്ളുക
...കരിയുക...കനലായ്തീരുക.

പ്രൊമിത്യൂസിന്റെ പെണ്‍രൂപമാകുക..

മാറുമുറിക്കുക അവനെ നീയൂട്ടുക

ദാഹമടക്കുവാന്‍ നിന്‍ ചോരയാകട്ടേ….

കണ്ണുകള്പൂട്ടി ഞാന്‍
നൃത്തം ചവിട്ടുന്നു

ഞാന്‍ തീയായിടാം ..... നീ പന്തമാമാകുമോ...

പ്രണയത്തിന്‍റെ മാനിഫെസ്റ്റോ











ക്ലാസ്മുറിയെ പ്രണയിച്ചത്
നട്ടുച്ച നേരത്തെ ഇളം കാറ്റിനോടൊപ്പം....

സുഖകരമായ നിന്‍റെയുള്‍ത്തണുപ്പില്‍
ആലസ്യങ്ങള്‍ക്ക് നെടുനീളന്‍ അവധി.

ജനല്‍ വഴികളില്‍..,
അനുമതികള്‍ കാക്കാതെ ,
ഇസങ്ങളിലേക്കു പറന്നിറങ്ങിയ,
അസഖ്യം അപ്പൂപ്പന്‍ താടികള്‍

നിലക്കാത്ത കാഴ്ച്ചകളില്‍
കമ്മ്യുണിസ്റ്റുപച്ചകളുടെ ദീര്‍ഘനിശ്വാസങ്ങള്‍...
അതിനുമപ്പുറം ഒരക്കേഷ്യമരക്കാട്.

" പ്ലേറ്റോ...റൂസോ...ലെവിതാന്‍...മാര്‍ക്സ് "

ചരിത്രത്തിലൂടെ ഭരണകൂടങ്ങളിലേക്ക് ,
മനസ്സുകളുടെ സഞ്ചലനം....

ശ്രദ്ധിക്കുക, ജോസഫ് ആന്‍റണി സാറിന്‍റെ
ചോക്കുകഷ്ണം യാത്രയിലാണ് "
കടലും സുര്യനും കരകളും കടന്ന്,
ഭിന്നവഴികളില്‍ രാഷ്ട്രങ്ങളുടെ ഘോഷയാത്ര....

ചുവരുകളെല്ലാം വന്‍കരകള്‍,

എല്ലാറ്റിനും മുകളിലെന്നോണം,
ഏതോ ചെത്തു ചെക്കന്‍ കോറിയിട്ട,
മുഴുത്തൊരു കഴുകന്‍ !

ഇടതുചുമരില്‍ ഫിദലിന്‍റെ പച്ചത്തലപ്പാവ്.
ചുവപ്പു രശ്മികള്‍ പ്രസരിക്കുന്ന രണ്ടു കണ്ണുകള്‍

യുദ്ധങ്ങളിളേക്കു പട്ടം പറത്തുന്നവരുടെ
പ്രത്യേക സുവിശേഷങ്ങള്‍......

“മനുഷ്യാവകാശങ്ങളുടെ പേറ്റെന്റ്‌ അവര്‍ക്കാണത്രേ “
“തിന്നു മുടിക്കാനൊരുപിടി ധാന്യവുമില്ലത്രേ"

ആഖ്യാനങ്ങളില്‍, "ജലത്തിന്‍റെ രാഷ്ട്രീയം".
തീ പിടിച്ച ഞങ്ങളുടെ തൊണ്ടകള്‍ ,
വെള്ളത്തിനായി പ്രതിഷേധിച്ചു.

ഒരു ഷോര്‍ട്ട് ബ്രേക്ക് !

“ മയിലമ്മ മുന്‍പേ നടക്കുന്നു..”

അവസാനത്തെ ഡെസ്ക്കില്‍
മറന്നു വെക്കപ്പെട്ട
മാബ്ബഴമണമുള്ളൊരു വെള്ളക്കുപ്പി...
ഞാനതു കരള്‍ ചേര്‍ക്കുന്നു...
ക്ലാസ്മുറിക്കപ്പുറം
പുകയുന്ന വേനലുകളെ ഓര്‍മ്മിച്ചുകൊണ്ടു തന്നെ...



അതിഥി ദേവോ ഭവ:



മുഖങ്ങളില്ലാത്ത തെരുവ്‌.
തീ തുപ്പിയ മേല്ക്കൂര.
കോള കലര്ന്ന കടല്‍.
കറുത്ത പുഴകളില്
ഗ്രനേഡുകളുടെ തിരുശേഷിപ്പ്‌.
മരച്ചില്ലയിലുറപ്പിച്ച
തോക്കിന്കുഴലിലൂടെ,
ഒരു പൂച്ചക്കണ്ണ്‌.
ഒലിവുകള്ക്കിടയില്
നിഴലുകള്ക്കു മറപറ്റി
ഇരപിടിയന്ടാങ്കറുകള്‍.
അധിനിവേശം....... സമാധാനത്തിന്‌!
ഭൂഖണ്ഡങ്ങളില്
ചുവപ്പു തെറിപ്പിച്ച്
പതാകകള്ക്കും
പണിശാലകള്ക്കും നെറുകേ
കഴുകന്മാരുടെ മാര്ച്ച്പാസ്റ്റ്‌…
ഫോര്വേഡ്മാര്ച്ച്‌.......
പക്ഷേ ഗര്ഭപാത്രങ്ങള്‍,
അവയിലേക്കു നിറയൊഴിക്കുമ്പോള്
സമാധാനം പിറക്കുന്നതെങ്ങനെ?
..... കുഞ്ഞുങ്ങള്‍!
അവര്ഞങ്ങളുടെ
വറ്റിയ മുലകളില്പല്ലമര്ത്തി
ഇനി യുദ്ധം ചെയ്യില്ലല്ലോ…
ഉറക്കെ കരയില്ലല്ലോ......
നിലവിളികള്കോര്ത്ത ബയണറ്റുകള്‍.
അതിനു മീതേ ഉറപ്പിച്ച കസേര.
നീല ഞരമ്പുകള്അലങ്കരിച്ച
ഒരുഗ്രന്കൈപ്പത്തി.
പന്ത്കൈകളിലെന്ന്അയാള്പറയുന്നു.
അഭിനന്ദനങ്ങള്ക്കും
കെട്ടുകാഴ്ചകള്ക്കും
സല്ക്കാരങ്ങള്ക്കുമൊടുവില്
നിങ്ങളുടെ കട്ടിലില്അയാള്കിടക്കുന്നു.
ഉണര്ത്തുകയോ ഉറക്കുകയോ ചെയ്യാം.
കാല്തിരുമ്മിയും വെഞ്ചാമരം വീശിയും
വര്ത്തമാനം സുരക്ഷിതമാക്കാം.
ഒടുവില്‍, മകളുടെ കുഞ്ഞിന്
ഒരച്ഛനെ തിരയാം
സമ്മാനിക്കപ്പെട്ടത്മാംസത്തിലണിയാം.
ആഭരണങ്ങളില്ചോര പുരണ്ടുവെങ്കില്
നന്നായ്വേദനിക്കുന്നുവെങ്കില്‍,
ആസനത്തിലെ ആല്മരത്തണലിലിരിക്കാം.
ആര്ത്തലയ്ക്കാം,
അതിഥി ദേവോ ഭവ:

പുതപ്പ്


പുതപ്പ്പഴഞ്ചനാണ്‌.
അലക്കി നിറം മങ്ങിയത്‌.
അരികുകള്പിന്നിപ്പോയത്‌.
കീറലുകള്തുന്നിച്ചേര്ത്തത്
പക്ഷെ, നര വീണ ദൃശ്യങ്ങളില്
ചിരിക്കുന്ന പെണ്കുട്ടിയുണ്ട്‌.
ചുരുണ്ട മുടിയിഴകളും,
കൈരേഖകള്ക്കരികെ,
കരിമറുകുമുള്ളവള്‍.
മുഷിഞ്ഞ ഒരു കാടുണ്ട്‌,
പതിയിരിക്കും ചെന്നായ്ക്കളുള്ളത്‌.
കറ വീണ പൂക്കളുണ്ട്‌,
ഇതളുകളില്ചെറു തുളകല്വീണത്‌.
നിറയെ സ്വപ്നങ്ങളുണ്ട്‌,
നെടുവീര്പ്പുകള്ഊടും
നിശ്വാസങ്ങള്പാവും തീര്ത്തത്‌.
വിയര്ത്തൊഴുകിയ പുഴകളുണ്ട്‌,
എന്റെ മാത്രം ഉള്മണമുള്ളത്‌.
ഉപ്പുപരല്പാറകളുണ്ട്‌,
ഉഷ്ണരാത്രികളില്ഊറിപ്പിടിച്ചത്
ഇതാ,ഒരു തൊലിക്കുപ്പായം...
മാംസത്തില്നിന്നും അടര്ത്തിയെടുത്തത്‌.
നിന്പേരാദ്യമായ്ലിഖിതം ചെയ്തത്‌.
ലാത്തിത്തിണര്പ്പിന്റെ പാടുകളുള്ളത്‌.
ഉണങ്ങിയ ചോര കട്ട പിടിച്ചത്‌.
ഇതണിയുക.
അരിച്ചെത്തും തണുപ്പിനും,
അധിനിവേശക്കാറ്റിനും,
ഇതു മാത്രം പ്രതിരോധം.

അല്‍ഷിമേഴ്‌സ്







നടവഴികള്‍ മറന്നുപോയത്‌
അല്‍ഷിമേഴ്‌സ്‌ പൂത്തതുകൊണ്ടേയല്ല.

ചീറുന്ന വണ്ടികളിലേക്ക്‌ അലസയായ്‌ നടക്കുക.
പുലഭ്യങ്ങളിലേക്ക്‌ മന്ദഹസിക്കുക.
ചലനങ്ങളില്‍ നിശ്ചലയാകുക.
കുട മറന്നു മഴയില്‍ കുതിരുക.
ബലം പിടിച്ചൊന്നുറങ്ങാന്‍ ശ്രമിക്കുക.
അങ്ങിനെ അലിഞ്ഞലിഞ്ഞ്‌ ഇല്ലാതാകുന്നത്‌,
വല്ലാതെ, വല്ലാതെ ഒറ്റപ്പെടുമ്പോഴാണ്‌
സ്വപ്നങ്ങള്‍ അപ്പാടെ കവര്‍ച്ചചെയ്യപ്പെടുമ്പോഴാണ്‌.

നിങ്ങള്‍ ഒരു ബുദ്ധിജീവിയായ പുരുഷനെ പ്രണയിച്ചിട്ടുണ്ടോ?

മോഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഒന്നുറപ്പ്‌,
മുന്തിരിത്തോപ്പുകള്‍ക്കു പകരം
വെളിച്ചമെത്താത്ത ഗുഹകളില്‍ രാപ്പാര്‍ക്കുന്നതിനെക്കുറിച്ച്‌
അവനാവേശം കൊള്ളും.
അവിടങ്ങളിലെ ഇരുട്ടിലും
എല്ലുറയും തണുപ്പിലും
പുതപ്പുകളാകാമത്രെ...

തണുപ്പരിക്കാത്ത എന്നെ പുതച്ച്‌
നീ സുഖമായുറങ്ങി.
എന്നിലെ തീയുണരുമ്പോള്‍
നീ കാഴ്ചയുടെ ഘോഷങ്ങളിലായിരുന്നു.
ജോണ്‍ എബ്രഹാമിനും ബുദ്ധികൂടിയ സ്‌ത്രീകള്‍ക്കുമിടയില്‍
ഉച്ഛത്തില്‍ നീ പൊട്ടിച്ചിരിച്ചു.
ശബ്ദമുണ്ടാക്കി ഞാനുറക്കെ കരഞ്ഞു.
പ്രതിധ്വനികളില്‍ സ്വയമേ നടുങ്ങി.

രാജ്ഞിമാരുടെ അത്താഴവിരുന്നുകളില്‍
നീ തന്നെ ചൂടുള്ള ഭക്ഷണമായി.
ചിതറിയ പിഞ്ഞാണങ്ങള്‍ക്കും
ഒഴിഞ്ഞ വീഞ്ഞുപാത്രങ്ങള്‍ക്കുമിടയില്‍
എന്റെ വിശപ്പു നീ അറിഞ്ഞതേയില്ല.
ഉത്തമഗീതം സംഗീതമാക്കി,
അവിടങ്ങളില്‍ നീ അടയാളമായി.

ഗുഹയുടെ പാട്ടു നീ കേട്ടതേയില്ല...

സ്ത്രീപക്ഷികള്‍
നിന്നെ ചുണ്ടില്‍ കോര്‍ത്തുപിടിച്ചു.
ഉയരങ്ങളിലെ നിന്റെ സഞ്ചാരം നോക്കി
ഞാന്‍ വല്ലാതെ വിറങ്ങലിച്ചു.

എങ്കിലും ദൈവത്തിനു സ്തുതി,
എന്റെ മനുഷ്യാവകാശങ്ങള്‍ നീ മറന്നെങ്കിലും
ലിംഗനീതി സ്ഥാപിക്കപ്പെട്ടുവല്ലോ.

നിന്റെ രാഷ്ട്രീയം ചുംബനങ്ങളുടേതായിരുന്നു.
വാക്കിനും പ്രവൃത്തിക്കുമിടയിലെ
ആഴമുള്ളോരു പോടിനുള്ളില്‍
എന്റെ ചുണ്ടുകള്‍ കുരുങ്ങിപ്പോയി...

ഉത്തമനായ സോളമാ നിന്റെ ഗീതങ്ങളില്‍
പരിചയങ്ങള്‍ വായ്‌ പിളര്‍ത്താറുണ്ടോ?
മടുത്തൊരു വേഴാമ്പല്‍ ചിറകടിയുണ്ടോ?
നിന്റെ തോട്ടങ്ങളില്‍ കയ്പു പടര്‍ന്നുവോ?

ഓരോ പുരുഷനും ബുദ്ധിമാനാകുന്നത്‌
പെണ്‍പാടങ്ങളില്‍ വിത്തിറക്കുമ്പോഴാണ്‌.
അന്തകന്‍ വിതച്ചതും,
വിള കൊള്ള ചെയ്തതും നീതന്നെ.
സമ്പത്തു മാത്രം നഷ്ടമായവര്‍ സന്തോഷിക്കുക.
സ്നേഹിക്കാനുള്ള കഴിവെങ്കിലും അവശേഷിക്കുമല്ലോ.

രുചികളുടെ നായാട്ടിനൊടുവില്‍
ഒരുനാള്‍ ചൂടുകാറ്റടിക്കും, നീ വരളും,
പെരുമഴ പെയ്യും, നീ പതറും
അരാജകത്വം തുളുമ്പുന്ന
നിന്റെ കന്നുകളില്‍
കഴുകന്മാര്‍ കൂട്ടമായ്‌ മുട്ടയിടും.
കാഴ്ച മരിക്കും...
നിരീക്ഷണക്കപ്പല്‍ വഴിപിഴച്ചലയും.
ഉപ്പുതിന്ന നിന്റെ ദാഹം തീര്‍ക്കാന്‍
സമുദ്രങ്ങള്‍ മടിപിടിച്ചുനില്‍ക്കും.
സൗഹൃദങ്ങള്‍ കൂറ്റന്‍ മുതലകളായ്‌ മാറും.
അടച്ചിട്ട വാതിലുകള്‍ സാക്ഷിനില്‍ക്കും.

കരള്‍ കൊള്ള ചെയ്യപ്പെട്ടവര്‍
നടവഴികള്‍ മറന്നാല്‍ ഓര്‍മ്മിക്കുക,
നിങ്ങളുടെ വേഷം അല്‍ഷിമേഴ്‌സ്‌ തന്നെ.







പനി

പനി ഒരസുഖമാണ്‌
പരാജിതമായ പ്രതിരോധം
നെറ്റിത്തടം തിളപ്പിക്കുന്നത്‌.
ആദ്യ സ്പര്‍ശത്താല്‍
അച്ഛനതേറ്റുവാങ്ങുന്നത്‌.
നനഞ്ഞ തിരിത്തുണികള്‍
ചൂടു കുടിക്കുന്നത്‌.
കഴുത്തിനും കമ്പളത്തിനുമിടയില്‍
നീരൊഴുകുന്നത്‌.
വിയോജിപ്പുകള്‍ക്കു വഴങ്ങാതെ
അമ്മ, നേരം വെളുപ്പിക്കുന്നത്‌.
അനുജത്തി അടുത്തിരിക്കുന്നത്‌
സംശയപ്പെരുമഴയ്ക്കൊടുവില്‍
ശരീരം മരുന്നുകള്‍ക്കു വിട്ടുകൊടുക്കുന്നത്‌..
പനി ഒരസുഖമല്ലാതാകുന്നത്‌
കരുതല്‍ കടലാകുമ്പോഴാണ്‌.


നിന്റെ പനിമുഖം എത്ര വശ്യം?
വിയര്‍പ്പൊട്ടിയ മുഖരോമങ്ങളില്‍
കവിളമര്‍ത്തി
പനിമണത്തതും അവള്‍.


പനി സുഖകരമാകുന്നത്‌,
അതാസ്വദിക്കപ്പെടുമ്പോഴാണ്‌.


പനി പിടിക്കുന്നതിന്‌
ചില കാരണങ്ങളുണ്ട്‌.
മഴ നനയുക.
വെയില്‍കൊള്ളുക.
അങ്ങിനെ പലതും.


നഗരത്തിലെ സീബ്രാവരകള്‍
കരുത്തന്മാരാകുന്നത്‌
അലറിയെത്തുന്നവര്‍
കിതപ്പ്‌ രേഖപ്പെടുത്തുമ്പോഴാണ്‌.
അവയുടെ ഇത്തിരി സുരക്ഷയില്‍
കണ്ണിലേക്ക്‌ മണ്ണെറിഞ്ഞ്‌
പനി വിതച്ച്‌ മറഞ്ഞതും അവള്‍.


ഓര്‍മ്മകള്‍ പനിക്കുന്നുവോ?
നെഞ്ചം തണുക്കുന്നുവോ?
വഴിയരികിലെ അനാഥമായ പുതപ്പെടുക്കാം.
ഉള്‍പ്പനിയൊക്കെയും അതിലൊതുക്കാം.


പനിഒരസുഖമാണ്‌
കാലിടറുമ്പോഴും,
കാലാവസ്ഥ മാറുമ്പോഴും,
മനസ്സുകളില്‍ സംഭവിക്കുന്നത്‌...


മരണമൊഴി



തിര മായ്ച്ച കാല്‍പ്പാടുകള്‍.
കാതോര്‍ത്ത തീവണ്ടിച്ചൂളം.
കൊഴിഞ്ഞു പോയ മെയ്‌ദിനങ്ങള്‍.
മൃതിയടഞ്ഞ ഒരൊട്ടുമാവ്‌.

'ആദിത്യന്‍'
'അനാമിക'
(നമുക്കിടയില്‍ പിറക്കാതെ പോയവര്‍..)

ചോര വറ്റിയ സ്വപ്നങ്ങളുടെ
കൊടും തണുപ്പ്‌...

ആര്യാ, നിനക്കോര്‍മ്മയുണ്ടാകണം
യാത്രയിലെ കൊച്ചുമയക്കത്തില്‍
കണ്‍കളിലുമ്മ വെച്ച്‌,
കാതില്‍ തീയൂതി,
നട്ടെല്ലിലേക്കാഴ്‌ത്തിയ
ഒരു കഠാരയുടെ വെട്ടിത്തിളക്കം.

പക്ഷെ, ചിതറിയ ചിന്തകള്‍
എന്നെക്കുറിച്ചേയല്ല...
എന്റെ പിടച്ചിലില്‍,
കഠാരപ്പിടിയുടെ കാര്‍ക്കശ്യത്തില്‍,
നിന്റെ കൈവെള്ളയില്‍
പോറലുകള്‍ വീണുവോ?
മറുകുകള്‍ വല്ലാതെ വേദന തിന്നുവോ?

ആയുധങ്ങള്‍ പ്രയോഗിക്കുന്നവര്‍
കയ്യുറകള്‍ ധരിക്കണം..
അപ്പോള്‍ അടയാളങ്ങള്‍ അവശേഷിക്കില്ലല്ലോ...

ഇരകള്‍ പലവിധം പിടക്കുന്നു..
ചിലവ അസഹ്യമാംവിധം..,
ഇനിയും ചിലര്‍
ചിരിപ്പിച്ചു കൊണ്ട്‌...


ഇതാ ഒരുത്തരാധുനിക ചോദ്യം!
സൂചനകളില്ല,
ആശ്ചര്യപ്പെടുത്തുന്ന സമ്മാനങ്ങളും....

'നീ ഇപ്പോഴും പൊട്ടിച്ചിരിക്കാറുണ്ടോ' ?

തിരയടങ്ങുമ്പോള്‍
ചിരിയടങ്ങുമ്പോള്‍...
കാണാം...

നീ എന്നിലൂടെ
നിന്നിലേക്കു തന്നെ പായിച്ച
അതേ കഠാരയുടെ
തുരുമ്പിച്ച തിളക്കം....